നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മർവിൻ വില്യംസ്

ഹൃദയത്തിൽ നിന്ന്

"ഓപ്പറേഷൻ നോഹാസ് ആർക്" എന്നു പേരിട്ട, മൃഗങ്ങളെ രക്ഷിക്കുന്ന ഒരു പ്രോഗ്രാം മൃഗ സ്നേഹികൾക്ക് ഒരു തമാശയായി തോന്നാമെങ്കിലും, അമേരിക്കയിലെ മൃഗസംരക്ഷണ സമിതിക്ക് ഇതൊരു പേടിസ്വപ്നമായി മാറി. ഒരു വീട്ടിൽ നിന്നും പുറപ്പെടുന്ന ശബ്ദവും ദുസ്സഹമായ മണവും മൂലം പരാതികളുണ്ടായപ്പോൾ അവിടം പരിശോധിച്ച സമിതി കണ്ടെത്തിയത് 400 ലധികം മൃഗങ്ങൾ അവിടെ തീർത്തും അവഗണിക്കപ്പെട്ട സ്ഥിതിയിലായിരുന്നു എന്നതാണ്(പിന്നീട് അവയെ നീക്കം ചെയ്തു).

നാം ഇതുപോലെ നൂറ് കണക്കിന് മൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നുണ്ടാകില്ല. എന്നാൽ നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പാപപങ്കിലമായ ചിന്തകളും പ്രവൃത്തികളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കേണ്ടതാണെന്ന് യേശു പറഞ്ഞു.

ഒരു വ്യക്തിയെ ശുദ്ധനോ അശുദ്ധനോ ആക്കുന്നതിനെ സംബന്ധിച്ച് ശിഷ്യരെ പഠിപ്പിക്കുമ്പോൾ യേശു പറഞ്ഞത്, കഴുകാത്ത കൈയോ "വായിക്കകത്ത് കടക്കുന്നതോ" അല്ല ഒരുവനെ അശുദ്ധനാക്കുന്നത്, മറിച്ച് ദുഷ്ട ഹൃദയമാണ് (മത്തായി 15:17-19 ). ഹൃദയത്തിലെ ദുർഗന്ധം ജീവിതത്തിലൂടെ പുറത്തേക്ക് വമിക്കാതിരിക്കില്ല. അതിനുശേഷം യേശു "ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന" തിന്മകൾക്ക് ഉദാഹരണം പറഞ്ഞത് (വാ.19). ബാഹ്യമായ മത കർമ്മങ്ങൾക്കോ ആചാരങ്ങൾക്കോ അവയെ വിശുദ്ധമാക്കാൻ കഴിയില്ല. ദൈവം നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തണം.

ഉള്ളിൽ നിന്നും പുറത്തേക്ക് എന്ന യേശുവിന്റെ ഈ ധാർമ്മികത നമുക്ക് അംഗീകരിച്ച് ഹൃദയത്തിന്റെ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ നീക്കി വിശുദ്ധീകരിക്കാൻ അവനെ അനുവദിക്കാം. അവൻ നമ്മുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നവയെ തുറന്നു കാണിച്ച്, നമ്മുടെ വാക്കുകളും പ്രവൃത്തികളും അവന്റെ താല്പര്യത്തിനനുസൃതമാക്കുമ്പോൾ, നമ്മുടെ ജീവിതം പൊഴിക്കുന്ന സുഗന്ധം അവനെ പ്രസാദിപ്പിക്കുന്നതാകും.

രണ്ടു വീടുകൾ

വീടുകളുടെ സ്ഥിരത പരിശോധിക്കുന്നതിനായി, എഞ്ചിനീയർമാർ മൂന്നു തരം കെട്ടിടങ്ങളിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ചു. കളിമൺ ഭിത്തികൾ ഉപയോഗിച്ച് നിർമ്മിച്ച കച്ചാ കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. മറ്റുപയോഗിച്ച മേസ്തിരിമാർ നിർമ്മിച്ച ഇഷ്ടിക ചുവരുകൾ ഉള്ള കെട്ടിടങ്ങൾ കുലുങ്ങുകയും ഒടുവിൽ തകർന്നുവീഴുകയും ചെയ്തു. എന്നാൽ നല്ല സിമന്റ് ചാന്തുപയോഗിച്ച് നിർമ്മിച്ചവയ്ക്കു കനത്ത വിള്ളൽ മാത്രമാണുണ്ടായത്. എഞ്ചിനീയർമാരിൽ ഒരാൾ ഇങ്ങനെ ചോദിച്ചുകൊണ്ടു പഠനം സംഗ്രഹിച്ചു, “ഏതു വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത്?’’

ദൈവരാജ്യജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള തന്റെ പഠിപ്പിക്കൽ ഉപസംഹരിച്ചുകൊണ്ട് യേശു പറഞ്ഞു, “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു’’ (മത്തായി 7:24). ശക്തമായ കാറ്റ് വീശിയടിച്ചെങ്കിലും വീട് നിലനിന്നു. നേരെമറിച്ച്, കേട്ടിട്ടും അനുസരിക്കാത്ത വ്യക്തി, “മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു’’ (വാക്യം 26). ശക്തമായ കാറ്റു വീശി, കൊടുങ്കാറ്റിന്റെ തീവ്രതയിൽ വീട് തകർന്നു. യേശു തന്റെ ശ്രോതാക്കൾക്ക് രണ്ട് തിരഞ്ഞെടുപ്പുകൾ നൽകി: അവനോടുള്ള അനുസരണത്തിന്റെ ഉറച്ച അടിത്തറയിൽ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വഴികളുടെ അസ്ഥിരമായ മണലിൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുക.

നമുക്കും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. നാം നമ്മുടെ ജീവിതം യേശുവിൽ കെട്ടിപ്പടുക്കുമോ, അവന്റെ വാക്കുകൾ അനുസരിക്കുമോ അതോ അവന്റെ കല്പനകളെ അനുസരിക്കാതെ ജീവിക്കുമോ? പരിശുദ്ധാത്മാവിന്റെ സഹായത്താൽ, ക്രിസ്തുവിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.

മനസ്സലിവുള്ള ഒരു പിതാവ്

ഇരുമ്പുടുപ്പുള്ള വണ്ടുകൾ ശത്രുക്കളിൽ നിന്ന് അവയെ സംരക്ഷിക്കുന്ന കടുപ്പമുള്ള പുറംതോടു നിമിത്തം പേരുകേട്ടതാണ്. എന്നിരുന്നാലും, ഒരു പ്രത്യേക ഇനത്തിന് സമ്മർദ്ദത്തെ താങ്ങാനുള്ള അസാധാരണമായ ശക്തിയുണ്ട്. പ്രാണിയുടെ കഠിനമായ പുറംതോട് ശരീരത്തിൽ ഒരുമിച്ചു ചേരുന്ന വിള്ളലുകളേക്കാൾ നീണ്ടുകിടക്കുന്നു. അതിന്റെ പരന്ന പുറവും ശ്രദ്ധയാകർഷിക്കാത്ത നിർമ്മിതിയും ചതവുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ശരീരഭാരത്തിന്റെ ഏകദേശം 40,000 മടങ്ങ് സമ്മർദ്ദ ശക്തിയെ അതിജീവിക്കാൻ ഇതിന് കഴിയുമെന്ന് ശാസ്ത്രീയ പരിശോധനകൾ കാണിക്കുന്നു.

ദൈവം ഈ പ്രാണിയെ കൂടുതൽ കഠിനമാക്കിയതുപോലെ, അവൻ യിരെമ്യാവിനും പ്രതിരോധശേഷി നൽകി. യിസ്രായേലിന് ഇഷ്ടപ്പെടാത്ത സന്ദേശങ്ങൾ നൽകുമ്പോൾ പ്രവാചകനു കടുത്ത സമ്മർദ്ദം നേരിടേണ്ടി വരും, അതിനാൽ ദൈവം അവനെ “ഇരിമ്പുതൂണും താമ്രമതിലുകളും’’ ആക്കുമെന്നു വാഗ്ദാനം ചെയ്തു (യിരെമ്യാവ് 1:18). പ്രവാചകൻ നിരപ്പാക്കപ്പെടുകയോ പൊളിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുകയില്ല. ദൈവത്തിന്റെ സാന്നിധ്യവും രക്ഷാശക്തിയും നിമിത്തം അവന്റെ വാക്കുകൾ ശക്തമായി നിലകൊള്ളും.

ജീവിതത്തിലുടനീളം, യിരെമ്യാവിനെ തെറ്റായി കുറ്റം ആരോപിക്കുകയും അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും മർദിക്കുകയും തടവിലിടുകയും കിണറ്റിലേക്കു വലിച്ചെറിയുകയും ചെയ്തു ... എന്നിട്ടും അവൻ അതിജീവിച്ചു. ആന്തരിക പോരാട്ടങ്ങളുടെ ഭാരമുണ്ടായിട്ടും യിരെമ്യാവ് ഉറച്ചുനിന്നു. സംശയവും സങ്കടവും അവനെ അലട്ടി. നിരന്തരമായ തിരസ്‌കരണവും ബാബിലോണിയൻ അധിനിവേശത്തെക്കുറിച്ചുള്ള ഭയവും അവന്റെ മാനസിക സമ്മർദ്ദം കൂട്ടി.

അവന്റെ ആത്മാവും സാക്ഷ്യവും തകർന്നുപോകാതിരിക്കാൻ ദൈവം യിരെമ്യാവിനെ നിരന്തരം സഹായിച്ചു. ദൈവം നമുക്കു നൽകിയ ദൗത്യം ഉപേക്ഷിക്കാനോ അല്ലെങ്കിൽ വിശ്വാസപൂരിതമായ ജീവിതത്തിൽ നിന്ന് പിന്മാറാനോ തോന്നുമ്പോൾ, യിരെമ്യാവിന്റെ ദൈവമാണ് നമ്മുടെ ദൈവമെന്നു നമുക്ക് ഓർക്കാം. നമ്മുടെ ബലഹീനതയിൽ അവന്റെ ശക്തി തികഞ്ഞുവരുന്നതിനാൽ അവനു നമ്മെ ഇരുമ്പു പോലെ ശക്തരാക്കാൻ കഴിയും (2 കൊരിന്ത്യർ 12:9).

ആവശ്യമില്ലാത്ത അതിഥികൾ

ശില്പയും അജയ്യും ആകർഷകമായ ആ സ്ഥലത്ത് ഉല്ലാസപൂർവം മധുവിധു ആഘോഷിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അജയ്യുടെ കാലിൽ ചൊറിച്ചിലും തടിപ്പും കാണപ്പെട്ടു. ഒരു പകർച്ചവ്യാധി വിദഗ്ദനെ അവർ കണ്ടു. പുതിയ ചെരിപ്പ് ധരിച്ചപ്പോൾ ഉണ്ടായ കുമിളകളിൽ കൂടി അണുക്കൾ പ്രവേശിച്ച് ഉണ്ടായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഉല്ലാസത്തോടെ ആരംഭിച്ച ആഘോഷം അനാവശ്യമായി വന്നു ചേർന്ന "അതിഥികൾ" മൂലം പ്രയാസകരമായ അനുഭവമായി മാറി.

പാപത്തോട് പോരാടുവാൻ ദൈവത്തോട് സഹായം ചോദിച്ചില്ലെങ്കിൽ, ആവശ്യമില്ലാതെ വന്നു ചേരുന്ന അതിഥികളായ പാപവും മത്സരവും ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കാനുള്ള തന്റെ ഹൃദയാഭിലാഷത്തിന് വിലങ്ങുതടിയാകുമെന്ന് ദാവീദിന് അറിയാമായിരുന്നു. പ്രകൃതിയിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് എങ്ങനെയെന്നും (സങ്കീർത്തനങ്ങൾ 19:1-6), ദൈവിക കല്പനകളിൽ അടങ്ങിയ ജ്ഞാനം എത്രയധികമെന്നും (വാ. 7-10) വിവരിച്ച ശേഷം, ദാവീദ് മനഃപൂർവവും മനഃപൂർവ്വമല്ലാത്തതും ആയ എല്ലാ അനുസരണക്കേടിൽ നിന്നും തന്നെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിച്ചു. "മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കണമേ; സ്വമേധാ പാപങ്ങളെ അകറ്റി അടിയനെ കാക്കണമേ" (വാ.12, 13). പാപമെന്ന പകർച്ചവ്യാധി ബാധിക്കാതെ തടയാൻ യാതൊരു മാനുഷിക പ്രയത്നത്തിനും സാധിക്കുകയില്ലെന്ന് ദാവീദ് തിരിച്ചറിഞ്ഞു. അതുകൊണ്ട് ബുദ്ധിപൂർവ്വം അദ്ദേഹം ദൈവത്തിന്റെ സഹായം തേടി.

ദൈവത്തെ മാനിച്ച് ജീവിക്കാനുള്ള നമ്മുടെ സ്വപ്നത്തെ പാപം തട്ടിത്തെറിപ്പിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കും? ദൈവത്തിലേക്ക് തന്നെ കണ്ണുകളുയർത്താം, പാപം ഏറ്റു പറഞ്ഞ് അനുതപിക്കാം, ജീവിതത്തിൽ തുരന്നുകയറുന്ന അനാവശ്യമായ ആത്മീയ പരാദങ്ങളെ അകറ്റി നിർത്താൻ ദൈവിക സഹായം തേടാം.

നിങ്ങൾക്കത് സാധിക്കും.

പ്രോത്സാഹനം പ്രാണവായു പോലെയാണ് - അതില്ലാതെ നമുക്ക് ജീവിക്കാനാകില്ല. കുത്രലീശ്വരൻ എന്ന പേരിൽ പ്രസിദ്ധനായ പതിമൂന്നുകാരൻ കുത്രൽ രമേഷിന്റെ കാര്യത്തിൽ ഇത് തികച്ചും ശരിയാണ്. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ നീന്തൽക്കാരൻ എന്ന റെക്കോർഡ് ഈ ബാലന്റെ പേരിലാണ്. ഒരു വേനൽക്കാല നീന്തൽ ക്യാമ്പിൽ വെച്ച് കെ.എസ്.ഇളങ്കോവൻ എന്ന കോച്ച് അവന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നില്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുകയില്ലായിരുന്നു. തണുത്ത, പ്രക്ഷുബ്ധമായ ഇംഗ്ലീഷ് ചാനലിൽ ഈ വലിയ നേട്ടത്തിനായുള്ള പരിശീലനം നടത്തുമ്പോൾ പലരും ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് അവനെ നിരുത്സാഹപ്പെടുത്തി. എന്നാൽ കോച്ചിന്റെയും തന്റെ പിതാവിന്റെയും പ്രോത്സാഹനം തനിക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മതിയായ പ്രചോദനമായിരുന്നു.

പീഡനത്തിന്റെ തണുത്ത, പ്രക്ഷുബ്ധമായ തിരമാലകൾ, പിന്മാറിപ്പോകാൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രേരിപ്പിച്ചു എങ്കിലും, വിശ്വാസയാത്ര തുടരുവാൻ പൗലോസും ബർണബാസും അവരെ പ്രോത്സാഹിപ്പിച്ചു. ദെർബെയിൽ സുവിശേഷം പ്രസംഗിച്ചതിനു ശേഷം അപ്പസ്തോലന്മാർ, "ലൂസ്ത്ര, ഇക്കോന്യ,അന്തോക്യ എന്നീ പട്ടണങ്ങളിലേക്ക് മടങ്ങിച്ചെന്നു, വിശ്വാസത്തിൽ നിലനില്ക്കേണം... എന്നും പ്രബോധിപ്പിച്ച് ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ച് പോന്നു" (അപ്പൊ. പ്രവൃത്തി 14:21, 22). യേശുവിലുള്ള വിശ്വാസത്തിൽ ഉറച്ച് നിലക്കുവാൻ അവർ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. പ്രതിസന്ധികൾ അവരെ തളർത്തി, എങ്കിലും ആശ്വാസത്തിന്റെ വാക്കുകൾ ക്രിസ്തുവിനായി ജീവിക്കാനുള്ള അവരുടെ നിശ്ചയത്തെ ദൃഢപ്പെടുത്തി. ദൈവശക്തിയാൽ മുമ്പോട്ട് പോകാമെന്ന് അവർ തിരിച്ചറിഞ്ഞു. കൂടാതെ, അവർ "അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു" (വാ.22) എന്ന കാര്യം ഗ്രഹിക്കുവാൻ പൗലോസും ബർണബാസും അവരെ സഹായിച്ചു.

യേശുവിനു വേണ്ടി ജീവിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്; കഠിനമായ "നീന്തൽ" ആണ്. പലപ്പോഴും പിന്മാറുവാൻ തോന്നും. ഭാഗ്യവശാൽ കർത്താവും സഹവിശ്വാസികളും മുന്നോട്ടു പോകാനുള്ള പ്രോത്സാഹനം നമുക്ക് നല്കുന്നു. അതുകൊണ്ട് നമുക്കത് സാധിക്കും.

ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും.

തന്റെ സ്വന്തം മകനെ സംരക്ഷിക്കുന്നതിൽ തന്നെ തടയുവാൻ ഒന്നിനും കഴിയുകയില്ല എന്ന് ആ അമ്മ തെളിയിച്ചു. അഞ്ചു വയസ്സുള്ള തന്റെ മകൻ വീടിന് പുറത്തു കളിച്ചുകൊണ്ടിരുന്നപ്പോൾ നിലവിളിക്കുന്നത് അവൾ കേട്ടു. ധൃതിയിൽ പുറത്തേക്കോടിയ അവൾ അവന്റെ “കളിക്കൂട്ടുകാരനെ” കണ്ടു ഞെട്ടി- ഒരു കടുവ. ആ വലിയ കടുവ അവളുടെ മകന്റെ തല വായിലാക്കിയിരുന്നു. ആ അമ്മ തന്റെ ഉള്ളിൽ ശക്തി സംഭരിച്ച് അതിനോട് പോരടിച്ചു അതിന്റെ വായിൽ നിന്ന് തന്റെ മകനെ രക്ഷിച്ചു. ആ അമ്മയുടെ വീരോചിതമായ പ്രവർത്തി തന്റെ വചനത്തിൽ കൂടി തന്റെ മക്കൾക്കായുള്ള ദൈവത്തിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള സ്നേഹത്തെയും സംരക്ഷണത്തേയും നമ്മെ ഓർമിപ്പിക്കുന്നു.

ഒരു തള്ളക്കഴുകൻ തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെ ദൈവം തന്റെ ജനത്തെ ആർദ്രതയോടെ പരിപാലിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു (ആവർത്തനം 32:10-11; യെശയ്യാവ്‌ 66:13). ഒരു അമ്മ താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയാത്തവണ്ണം ഒരു ബന്ധം ഉള്ളതുപോലെ, ദൈവം തന്റെ ജനത്തെ മറക്കുകയോ തന്റെ കരുണ വറ്റിപ്പോകയോ ഇല്ല (യെശയ്യാവ്‌ 54:7-8). അവസാനമായി, ഒരു തള്ളപ്പക്ഷി തന്റെ തൂവലുകളുടെ സംരക്ഷണയിൽ കുഞ്ഞുങ്ങളെ മറയ്ക്കുന്നതുപോലെ, ദൈവം [തന്റെ ജനത്തെ] "തന്റെ തൂവലുകളാൽ മറയ്ക്കുന്നു." തന്റെ വിശ്വസ്തത അവർക്ക് പരിചയും പലകയും ആകുന്നു (സങ്കീർത്തനം 91:4).

ചിലപ്പോൾ നാം ഏകരും, മറക്കപ്പെട്ടവരും, എല്ലാത്തരം ആത്മീക ശത്രുക്കളാലും പിടിക്കപ്പെട്ടവുരുമായി തോന്നാം. എന്നാൽ ദൈവം കരുണയോടെ നമ്മെ പരിപാലിക്കുകയും, ആശ്വസിപ്പിക്കുകയും, നമുക്കായി പോരാടുകയും ചെയ്യും എന്ന് ഓർക്കാം.

അവനെ ആഗ്രഹിക്കുക

"ഇത് ഞാൻ കഴിക്കുന്ന അവസാനത്തെ ചിപ്സ് ആണ്" എന്ന് പറഞ്ഞിട്ട്,അഞ്ച് മിനിറ്റിനുശേഷം അതു പിന്നെയും നിങ്ങൾ അന്വേഷിക്കുന്നതെന്തുകൊണ്ടാണ്? മൈക്കൽ മോസ് തന്റെ “സാൾട്ട് ഷുഗർ ഫാറ്റ്” (Salt Sugar Fat) എന്ന പുസ്തകത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പലഹാര നിർമ്മാതാക്കൾക്ക്, ജങ്ക് ഫുഡിനോട് കൊതി തോന്നാൻ ആളുകളെ "എങ്ങനെ സഹായിക്കണമെന്ന്" അറിയാമെന്ന് അദ്ദേഹം വിവരിക്കുന്നു. നമ്മുടെ ഭക്ഷണത്തോടുള്ള താൽപര്യം മുതലെടുക്കുവാൻ, ഒരു ജനപ്രിയ കമ്പനി ഒരു വർഷം 30 മില്യൺ ഡോളർ (ഏകദേശം 222 കോടി രൂപ) ചെലവഴിച്ച് ഉപഭോക്താക്കളുടെ സന്തോഷ താല്പര്യങ്ങൾ നിർണ്ണയിക്കുവാൻ “ക്രേവ് കൺസൾട്ടന്റുമാരെ”നിയമിക്കാറുണ്ട്.
ആ കമ്പനിയിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ആത്മാക്കൾക്ക് സംതൃപ്തി നൽകുന്ന യഥാർത്ഥ ഭക്ഷണം — ആത്മീയ ഭക്ഷണം — ആഗ്രഹിക്കുവാൻ യേശു നമ്മെ സഹായിക്കുന്നു. അവൻ പറഞ്ഞു, "ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.”(യോഹന്നാൻ 6:35). ഈ അവകാശവാദം ഉന്നയിച്ചുകൊണ്ട്, അദ്ദേഹം രണ്ട് പ്രധാന കാര്യങ്ങൾ പറഞ്ഞു: ആദ്യം, അവൻ സംസാരിച്ച അപ്പം ഒരു വസ്തുവല്ല, ഒരു വ്യക്തിയാണ് (വാ. 32). രണ്ടാമതായി, പാപമോചനത്തിനായി ആളുകൾ യേശുവിൽ ആശ്രയിക്കുമ്പോൾ, അവർ അവനുമായി ശരിയായ ബന്ധത്തിൽ പ്രവേശിക്കുകയും അവരുടെ ആത്മാവിന്റെ ഓരോ ആഗ്രഹത്തിനും തൃപ്തി കണ്ടെത്തുകയും ചെയ്യുന്നു. ഈ അപ്പം ശാശ്വതവും ആത്മീയവുമായ ഭക്ഷണമാണ്, അത് സംതൃപ്തിയിലേക്കും ജീവനിലേക്കും നയിക്കുന്നു.
സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പമായ യേശുവിൽ നമ്മൾ വിശ്വാസം അർപ്പിക്കുമ്പോൾ, നമ്മൾ അവനെ ആഗ്രഹിക്കും, അവൻ നമ്മുടെ ജീവിതത്തെ ശക്തിപ്പെടുത്തുകയും പരിവർത്തനം ചെയ്യുകയും ചെയ്യും.

പ്രായം ഒരു സംഖ്യ മാത്രം

ചെറുപ്പമാണെന്നത് നേട്ടത്തിന് ഒരു തടസ്സമല്ല. പതിനൊന്നു വയസ്സുകാരി മിഖയിലക്കും അത് തടസ്സമായില്ല. വഴിയോരത്ത് നാരാങ്ങാ വെള്ളം വിൽക്കുന്നതിന് പകരം നാരങ്ങാവെള്ളത്തിന്റെ ഒരു ബിസിനസ് തന്നെ അവൾ തുടങ്ങി. ”മീ ആന്റ് ദ ബീസ് ലെമനേഡ്” എന്ന ബിസിനസ് തുടങ്ങിയത് അവളുടെ വല്യമ്മയുടെ ചേരുവക ഉപയോഗിച്ചായിരുന്നു. ക്രമേണ അതൊരു വൻ ബിസിനസായി. ഷാർക്ക് ടാങ്ക് എന്ന ടെലവിഷൻ ഷോ കമ്പനി 60000 ഡോളർ ഈ ബിസിനസിൽ നിക്ഷേപിച്ചു. കൂടാതെ അവൾ വലിയ ഒരു വില്പനശാലയുമായി കരാറിലും ഏർപ്പെട്ടു.
മിഖയിലയുടെ സംരംഭവും സ്വപ്നങ്ങളും തിമൊഥെയോസിനോട് പൗലോസ് പറഞ്ഞ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “ആരും നിന്റെ യൗവ്വനം തുച്ഛീകരിക്കരുത്” (1 തിമൊഥെയോസ് 4:12).

തിമോത്തി, മിഖയിലയെപ്പോലെ, ഒരു കുട്ടി ആയിരുന്നില്ല എങ്കിലും ആ സഭയിലെ താരതമ്യേന പ്രായംകുറഞ്ഞ ഒരാൾ ആയിരുന്നു. ആളുകൾ അവനെ അഗീകരിക്കുമോ എന്നതിൽ സംശയവുമുണ്ടായിരുന്നു. അപ്പസ്തോലനായ പൗലോസിന്റെ പരിശീലനം ലഭിച്ചിട്ടും തങ്ങളെ നയിക്കുന്നതിന് തിമോത്തിക്ക് പക്വത കൈവന്നിട്ടില്ലെന്ന് ചിലരെങ്കിലും കരുതി. തന്റെ യോഗ്യതകളെ അവരോട് പറയുന്നതിന് പകരം തന്റെ ആത്മീയ പക്വത, വാക്കുകൾ ഉപയോഗിക്കുന്നതിലും ആളുകളെ സ്നേഹിക്കുന്നതിലും ജീവിത രീതികളിലും സഭാംഗങ്ങളെ സ്നേഹിക്കുന്നതിലും വിശ്വാസം പ്രാവർത്തികമാക്കുന്നതിലും ധാർമ്മിക വിശുദ്ധി സൂക്ഷിക്കുന്നതിലും പ്രദർശിപ്പിക്കുവാൻ പൗലോസ് ആഹ്വാനം ചെയ്തു (വാ.12). ഇപ്രകാരമുള്ള ഭക്തിയുടെ ജീവിതം ഉണ്ടെങ്കിൽ ആരും തന്നെ ഒരു ഉപദേഷ്ടാവും ശുശ്രൂഷകനും എന്ന നിലയിൽ തുച്ഛീകരിക്കില്ല.

നമുക്ക്, പ്രായത്തിനുപരിയായി, ലോകത്തെ സ്വാധീനിക്കാൻ കഴിയും; ദൈവം നമുക്ക് നൽകുന്ന കൃപക്ക് അനുസൃതമായി ക്രിസ്തു കേന്ദ്രീകൃതമായ ഒരു മാതൃകാ ജീവിതം ഉണ്ടായാൽ മതി. സുവിശേഷത്തിന് അനുസൃതമായി നാം നമ്മുടെ ജീവിതങ്ങളെ രൂപപ്പെടുത്തിയാൽ, പതിനേഴ് ആണെങ്കിലും എഴുപത് ആണെങ്കിലും, മറ്റുള്ളവരോട് അത് അറിയിക്കുവാൻ നമുക്ക് യോഗ്യത ഉണ്ടാകും.

​​ദൈവം കറകളെ മായിക്കുന്നു

കറികളോഏതെങ്കിലും പാനീയമോ നാം വീഴ്ത്തിയതിനു ശേഷം സ്വയം വൃത്തിയാകാൻ നമ്മുടെ വസ്ത്രങ്ങൾക്കു കഴിയുമായിരുന്നെങ്കിൽ എന്താകുമായിരുന്നു? ബിബിസി യുടെ അഭിപ്രായത്തിൽ, അൾട്രാ വയലറ്റ് രശ്മികൾക്ക് വിധേയമാക്കുമ്പോൾ,സ്വയം കറയും ദുർഗന്ധവും വൃത്തിയാക്കുന്ന ഒരു പ്രത്യേക ലായനി ചൈനയിലെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ ഉണ്ടാകുന്നതിന്റെ ഫലം നിങ്ങൾക്ക് സങ്കൽപിക്കാനാകുമോ?

സ്വയം വൃത്തിയാക്കുന്ന ഒരു ലായനി കറയുള്ള വസ്ത്രങ്ങൾക്കു മേൽ പ്രവർത്തിച്ചേക്കാം, പക്ഷേ കറയുള്ള ആത്മാവിനെ ശുദ്ധീകരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയൂ. പുരാതന യഹൂദയിൽ ദൈവം തന്റെ ജനത്തോട് കോപിച്ചു, കാരണം അവർ തന്നെ "നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞ്'' അശുദ്ധിക്കും തിന്മയ്ക്കും തങ്ങളെതന്നെ ഏല്പിച്ചുകൊടുത്ത്വ്യാജ ദൈവങ്ങളെ ആരാധിച്ചു (യെശ.1:2-4). എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുവാൻ, അവർ ബലികൾ അർപ്പിച്ചും ധൂപം കാട്ടിയും പ്രാർത്ഥനകൾ നടത്തിയും ഒരുമ്മിച്ച് ഒത്തുകൂടിയും സ്വയം ശുദ്ധരാകാൻ ശ്രമിച്ചു. എന്നിട്ടും അവരുടെ കാപട്യവും പാപവും നിറഞ്ഞ ഹൃദയവും അവരിൽനിലനിന്നു(വാ.12-13). അതിനുള്ളപ്രതിവിധി, സ്വയം മാനസാന്തരമുള്ള ഹൃദയത്തോടെ തങ്ങളുടെ ആത്മാവിലെ കറകൾ പരിശുദ്ധനും സ്നേഹവാനുമായ ദൈവത്തിങ്കലേക്ക് കൊണ്ടുവരിക എന്നുള്ളതായിരുന്നു. അവിടുത്തെ കൃപ അവരെ ശുദ്ധീകരിക്കുകയും ആത്മീയമായി "ഹിമം പോലെ വെളുപ്പിക്കുകയും" ചെയ്യുമായിരുന്നു (വാ.18).

നാം പാപം ചെയ്യുമ്പോൾ, സ്വയം ശുദ്ധീകരിക്കുന്നലായനിഇല്ല. താഴ്മയും മാനസാന്തരവും ഉള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങളിൽ നിന്ന് പിന്തിരിഞ്ഞ്,നാം അവനിലേക്ക് മടങ്ങണം. അപ്പോൾ അവൻ, ആത്മാവിന്റെ കറകളെ ശുദ്ധീകരിക്കുന്ന ഒരേയൊരുവൻ, നമുക്ക് പൂർണ്ണമായ പാപമോചനവും പുതുക്കിയ കൂട്ടായ്മയും നൽകും.

കാത്തിരിക്കുവാൻതയ്യാറാകുക

‘കാത്തിരിപ്പ്’ നമ്മുടെ സമാധാനം കവർന്നെടുക്കുന്നത്തിൽ മുഖ്യപങ്കു വഹിച്ചേക്കാം. കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ രമേശ് സീതാരാമന്റെ അഭിപ്രായത്തിൽ, ഇന്റർനെറ്റ്ഉപഭോക്താക്കൾമന്ദഗതിയിലുള്ള ഒരു വെബ് ബ്രൗസർ ലോഡുചെയ്യാൻ കാത്തിരിക്കുന്നതു പോലെ സാർവത്രികമായി നിരാശയും രോഷവും ഉളവാക്കുന്ന കാര്യങ്ങൾ, ചുരുക്കമാണ്. ഒരു ഓൺലൈൻ വിഡിയോ ലോഡ് ചെയ്യാൻ ശരാശരി രണ്ട് സെക്കൻഡുകൾ കാത്തിരിക്കുവാൻ നാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ഗവേഷണം പറയുന്നു. എന്നാൽ,അഞ്ച് സെക്കൻഡുകൾക്ക് ശേഷം പിൻവാങ്ങൽ നിരക്ക് ഏകദേശം 25 ശതമാനമാണ്. പത്ത് സെക്കൻഡുകൾക്ക് ശേഷം ഉപഭോക്താക്കളിൽപകുതിയും അവരുടെ ശ്രമങ്ങൾ ഉപേക്ഷിക്കുന്നു. നാം തീർച്ചയായും അക്ഷമരായ കൂട്ടരാണ്!

യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുമ്പോൾ, അവനെ ഉപേക്ഷിക്കരുത് എന്ന് യാക്കോബ് യേശുവിലുള്ള വിശ്വാസികളെ പ്രചോദിപ്പിച്ചു. ക്രിസ്തുമടങ്ങിവരും എന്നുള്ളതു, കഷ്ടതയ്ക്കു മുന്നിൽ ഉറച്ചു നിൽക്കാനും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും അവരെ പ്രേരിപ്പിക്കുന്നു(യാക്കോബ് 5:7-10). യാക്കോബ് തന്റെ അഭിപ്രായം പറയാൻ കൃഷിക്കാരന്റെ ഉദാഹരണം ഉപയോഗിച്ചു. കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തു കൊണ്ടു 'മുന്മഴയും പിന്മഴയും' അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നതുപോലെ (വാ.7), യേശു മടങ്ങി വരുന്നതുവരെ പീഡനങ്ങളിൽ ക്ഷമയോടിരിപ്പാൻ യാക്കോബ് വിശ്വാസികളെ ഉത്സാഹിപ്പിച്ചു. അവൻ തിരിച്ചു വരുമ്പോൾ, താൻ എല്ലാ ദുഷ്ടതയും പരിഹരിച്ച്ശാലോം, അഥവാ സമാധാനം കൊണ്ടുവരും.

ചിലപ്പോൾ, യേശുവിനായി കാത്തിരിക്കുമ്പോൾ അവനെ ഉപേക്ഷിക്കുവാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ, കാത്തിരിക്കുമ്പോൾനമുക്ക് ''ഉണർന്നിരിക്കാം" (മത്തായി 24:42), "വിശ്വസ്തരായിരിക്കാം'' (25:14-30), അവന്റെ സ്വഭാവത്തിലും വഴികളിലും ജീവിക്കുകയും ചെയ്യാം(കൊലൊ. 3:12). യേശു എപ്പോൾ മടങ്ങി വരുമെന്ന് നമുക്കറിയില്ലെങ്കിലും, അവനു വേണ്ടി നമുക്കു ക്ഷമയോടെ കാത്തിരിക്കാം, അത് എത്ര നീണ്ട കാലത്തോളം ആയാലും.